കേരള മുന്‍ ഫുട്‌ബോള്‍ താരവും രാജ്യത്തെ ഇതിഹാസ പരിശീലകനുമായ ടി കെ ചാത്തുണ്ണി അന്തരിച്ചു

കേരള മുന്‍ ഫുട്‌ബോള്‍ താരവും രാജ്യത്തെ ഇതിഹാസ പരിശീലകനുമായ ടി കെ ചാത്തുണ്ണി അന്തരിച്ചു. ഇന്ന് രാവിലെ 7.45നായിരുന്നു അന്ത്യം. കറുകുറ്റി അഡ്‌ലക്‌സ് അപ്പോളോ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ക്യാന്‍സര്‍ ബാധിതനായി അദേഹം ചികിത്സയിലായിരുന്നു. ഇന്നലെ രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ഇന്ന് രാവിലെയാണ് ടി കെ ചാത്തുണ്ണിയുടെ മരണം സംഭവിച്ചത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെയും കേരള ഫുട്‌ബോളിന്റേയും ചരിത്രത്തിലെ ഇതിഹാസ അധ്യായമാണ് ടി കെ ചാത്തുണ്ണി എന്ന പേര്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്ലബുകളുടെ പരിശീലകനായിരുന്നു അദേഹം. സന്തോഷ് ട്രോഫിയില്‍ കേരളത്തിനും ഗോവയ്ക്കുമായി കളിച്ചു. കളിക്കാരനായി ഒന്നര പതിറ്റാണ്ട് നീണ്ട കരിയര്‍ അദേഹത്തിനുണ്ടായിരുന്നു. വിരമിച്ച ശേഷം രാജ്യത്തെ ഏറ്റവും പ്രമുഖ പരിശീലകരില്‍ ഒരാളായി പേരെടുത്തു. എഫ്സി കൊച്ചിന്‍, ഡെംപോ എസ്സി, സാല്‍ഗോക്കര്‍ എഫ്സി, മോഹന്‍ ബഗാന്‍ എഫ്സി, ചര്‍ച്ചില്‍ ബ്രദേഴ്സ്, ചിരാഗ് യുണൈറ്റഡ് ക്ലബ്, ജോസ്‌കോ എഫ്സി തുടങ്ങിയ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. കേരള പൊലീസ് ഫുട്‌ബോള്‍ ടീമിനെയും പരിശീലിപ്പിച്ചു. ഐ എം വിജയന്‍, ബ്രൂണോ കുട്ടീഞ്ഞോ, ജോപോള്‍ അഞ്ചേരി, സി വി പാപ്പച്ചന്‍ അടക്കമുള്ള ശിഷ്യന്‍മാരുടെ വലിയ നിരയുണ്ട് ടി കെ ചാത്തുണ്ണിക്ക്.