ലഹരിവിൽപന ചോദ്യം ചെയ്ത പിതാവിനെ മകൻ ക്രൂരമായി മർദ്ദിച്ചു

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹാന്‍സ് പോലുള്ള ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്നത് ചോദ്യം ചെയ്തതിന് പിതാവിനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. കുന്നംകുളം സ്വദേശി വടക്കേതലക്കല്‍ വീട്ടില്‍ 77 വയസ്സുള്ള സൈമണാണ് മകന്റെ മര്‍ദ്ദനത്തിനിരയായത്. ഇന്ന് രാവിലെ 7:30 ഓടെയായിരുന്നു സംഭവം. ലഹരിവസ്തുക്കള്‍ വില്പന നടത്തുന്നതിനെതിരെ സൈമണ്‍ നിരന്തരം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനിടയില്‍, 600 ഓളം പാക്കറ്റ് ഹാന്‍സുമായി സൈമണിന്റെ മകന്‍ ജോബി കഴിഞ്ഞദിവസം കുന്നംകുളം പോലീസിന്റെ പിടിയിലായിരുന്നു. ലഹരി വസ്തുക്കള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഇന്നും രാവിലെ ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്നത് കണ്ട സൈമണ്‍ ഇത് തടയാന്‍ ശ്രമിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ ജോബി പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സൈമണിന്റെ നെഞ്ചില്‍ ചവിട്ടുകയും മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും മര്‍ദ്ദിക്കുകയും ചെയ്തു. സംഭവമറിഞ്ഞ ഉടന്‍ തന്നെ വാര്‍ഡ് കൗണ്‍സിലര്‍ റീജ സലിലിന്റെ നേതൃത്വത്തില്‍ പരിക്കേറ്റ സൈമണിനെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സൈമണ്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് പ്രതിയായ ജോബിക്കായി അന്വേഷണം ആരംഭിച്ചു.

 

ADVERTISEMENT