അക്കിക്കാവ് ജംഗ്ഷനില്‍ സുരക്ഷാ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യം

അക്കിക്കാവ് ജംഗ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഒരാഴ്ച്ചക്കിടെ മരിച്ചത് രണ്ട് പേര്‍.അമിത വേഗതയാണ് അപകടങ്ങള്‍ക്ക് കാരണം. സുരക്ഷാ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തൃശൂര്‍കടവല്ലൂര്‍ റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായി രണ്ട് വര്‍ഷത്തിലേറെയായി പ്രവര്‍ത്തനരഹിതമായ സിഗ്‌നല്‍ ലൈറ്റുകള്‍ ഇന്നും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ലെന്നതാണ് നാട്ടുകാരുടെ പ്രധാന പരാതി.റോഡ് നിര്‍മാണം പൂര്‍ത്തിയായിട്ടും സീബ്രാ ക്രോസിങ്, മുന്നറിയിപ്പ് ബോര്‍ഡുകള്‍, വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്ന സംവിധാനങ്ങള്‍, സിസിടിവി ക്യാമറകള്‍, രാത്രികാല സുരക്ഷാ ക്രമീകരണങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തത് അപകടസാധ്യത വര്‍ധിപ്പിക്കുന്നതായി പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ അക്കിക്കാവില്‍ ലോറിയിടിച്ച് 24-കാരനായ ഇരുചക്രവാഹന യാത്രികന്‍ മരിച്ചിരുന്നു. ആ ദുരന്തത്തിന്റെ ഞെട്ടല്‍ മാറും മുമ്പാണ് ചൊവ്വാഴ്ച രാത്രി കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ലോര്‍ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ പൂട്ടിക്കിടന്ന കടയിലേക്ക് ഇടിച്ചുകയറി ഡ്രൈവറായ എറണാകുളം കുമ്പളങ്ങി സ്വദേശി ജോര്‍ജ് പി. ജോസഫ് (49) മരിച്ചത്.  കഴിഞ്ഞ ദിവസം കടവല്ലൂര്‍ കല്ലുംപുറത്ത് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനായി റമ്പിള്‍ സ്ട്രിപ്പുകള്‍ സ്ഥാപിച്ച നടപടി മാതൃകയാക്കി അക്കിക്കാവിലും സമാന സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ADVERTISEMENT