പാലപ്പെട്ടിയില്‍ ശക്തമായ കടലാക്രമണം

പാലപ്പെട്ടിയില്‍ ശക്തമായ കടലാക്രമണം. തീരദേശത്ത് നിരവധി കുടുംബങ്ങള്‍ കടലാക്രമണ ഭീഷണിയില്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 500 മീറ്ററോളം കടല്‍ കയറി. പാലപ്പെട്ടി, കാപ്പിരിക്കാടും, അജ്മീര്‍ നഗറിലും കടല്‍ക്ഷോഭം രൂക്ഷമായി തുടരുകയാണ്. പെരുമ്പടപ്പ് പഞ്ചായത്തിലെ തീരദേശങ്ങളില്‍ ആണ് കഴിഞ്ഞ ദിവസങ്ങളായി കടല്‍ക്ഷോഭം തുടരുന്നത്. കടല്‍ഭിത്തി തകര്‍ന്നു കിടക്കുന്ന അജ്മീര്‍ നഗര്‍ ബീച്ച് കാപ്പിരിക്കാട് തീരത്താണ് ശക്തമായ കടല്‍ക്ഷോഭം നിലവില്‍ ഉള്ളത്. തിരമാലകള്‍ തീരത്തേക്ക് ആഞ്ഞടിക്കുന്നത് മൂലം ദേശവാസികള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. കടല്‍ഭിത്തി ഇല്ലാത്ത മേഖലയില്‍ കര നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നൂറോളം കുടുംബങ്ങളാണ് കടലാക്രമണ ഭീതി നേരിടുന്നത്. ചില കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറാന്‍ തീരുമാനിച്ചിരിക്കുകയാണ്. കടല്‍ക്ഷോഭ രൂക്ഷമായതോടെ ആശങ്കയിലാണ് ഇവിടെയുള്ള കുടുംബങ്ങള്‍. ഇപ്പോള്‍ വേണമെങ്കിലും വീടും കടലെടുക്കുമെന്ന ഭയത്താല്‍ താമസം മാറേണ്ട അവസ്ഥയിലാണ് തീരദേശവാസികള്‍. പല വീടുകളും കടലെടുക്കാന്‍ ഇനി മീറ്ററുകളുടെ വ്യത്യാസത്തിലാണ് നില്‍ക്കുന്നത്. വീട്ടില്‍ താമസിക്കാന്‍ കഴിയാത്തത് മാത്രമല്ല സ്വന്തം ഭൂമി നഷ്ടമാകുന്ന അവസ്ഥയിലുമാണ് ഇവര്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അര ഏക്കറോളം സ്ഥലം നഷ്ടമായിട്ടുണ്ട് പ്രദേശവാസികള്‍ക്ക്. മാറിമാറി വന്ന ഭരണനേതൃത്വം പല പ്രഖ്യാപനങ്ങളും നടത്തി എന്നല്ലാതെ അതൊന്നും തീരദേശത്തിന് ഗുണപ്രദമായിട്ടില്ലെന്നതിന്റെ സാക്ഷ്യമാണ് നിലവിലെ സാഹചര്യം. 32 വര്‍ഷം മുന്‍പ് ഇവിടെ കടല്‍ ഭിത്തി കെട്ടിയിരുന്നു. നിലവില്‍ അത് ഒരുപാട് ദൂരെ കടലില്‍ ആണ് കിടക്കുന്നത്. പിന്നീട് അതിന്റെ സുരക്ഷക്കൊ പുനര്‍നിര്‍മാണം നടത്തുവാനോ മാറി മാറി വന്ന എല്‍ എല്‍ എ മാര്‍ക്കും എം പി മാര്‍ക്കും സാധിച്ചിട്ടില്ല.  പാലപ്പെട്ടിയില്‍ കടലൊന്ന് മറിഞ്ഞാല്‍ തകരുന്നത് തീരദേശ വാസികളുടെ ജീവിതമാണ്. ഇനി ഇവര്‍ക്ക് വേണ്ടത് വാഗ്ദാനങ്ങള്‍ അല്ല മറിച്ച് ശാശ്വതമായ പരിഹാര മാര്‍ഗ്ഗങ്ങളാണ്. അതിന് നടപടിയുണ്ടാകണമെന്നാണ് ഇവരുടെ ഹൃദയപൂര്‍വ്വമായ അപേക്ഷ.

ADVERTISEMENT