താമരയൂര്‍ ഹരിദാസ് നഗറില്‍ കലുങ്ക് അപകടാവസ്ഥയില്‍

ഗുരുവായൂര്‍ താമരയൂര്‍ ഹരിദാസ് നഗറില്‍ കലുങ്ക് അപകടാവസ്ഥയില്‍. കലുങ്കിന്റെ അടിഭാഗം വലിയ തോതില്‍ ഇടിഞ്ഞ് റോഡില്‍ രൂപപ്പെട്ട വിള്ളല്‍ വലിയ ദുരന്തത്തിന് വഴിയൊരുക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. മുതുവട്ടൂരിനേയും കാവീടിനെയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡാണിത്.കലുങ്ക് നിര്‍മ്മാണവേളയില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ആവശ്യത്തിന് കനം കുറച്ച് നിര്‍മ്മിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. സ്ലാബിന് അടിയിലെ മണ്ണ് പൂര്‍ണ്ണമായും ഒലിച്ചുപോയതോടെ, രണ്ടോ മൂന്നോ ആളുകള്‍ക്ക് സുഖമായി നില്‍ക്കാന്‍ പാകത്തിലുള്ള വലിയൊരു ഗുഹയാണ് കലുങ്കിന് താഴെ രൂപപ്പെട്ടിരിക്കുന്നത്. റോഡും കലുങ്കിന്റെ സ്ലാബും ചേരുന്ന ഭാഗത്താണ് വിള്ളല്‍ കൂടുതല്‍ ഗുരുതരമായിരിക്കുന്നത്. സ്‌കൂള്‍ വാഹനങ്ങളും ടിപ്പര്‍ ലോറികളുമടക്കം നൂറുകണക്കിന് വാഹനങ്ങള്‍ ദിനംപ്രതി ഇതിലൂടെ കടന്നുപോകുന്നുണ്ട്. സൈക്കിളില്‍ സ്‌കൂളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ നിരന്തരം സഞ്ചരിക്കുന്ന ഈ വഴിയില്‍, ഏതു നിമിഷവും റോഡ് ഇടിഞ്ഞ് അപകടങ്ങള്‍ സംഭവിക്കാമെന്ന ഭീതിയിലാണ് നാട്ടുകാര്‍. കഴിഞ്ഞ നാല് ദിവസങ്ങളായി ഈ അവസ്ഥ തുടരുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.നാട്ടുകാര്‍ വിവരം അറിയിച്ചു തന്നെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ മുന്നറിയിപ്പിനായി കല്ലുകളും മരക്കൊമ്പുകളും നിരത്തിവെച്ച് റിബണ്‍ കെട്ടിയിരിക്കുകയാണ്. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി ഇടപെടണമെന്നും, കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നതിന് മുന്‍പ് കലുങ്കിന്റെ ബലപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

ADVERTISEMENT