നടത്തറ പള്ളി വികാരി ഫാ. ചാക്കോ ചെറുവത്തൂര്‍ നിര്യാതനായി

നടത്തറ ഇടവക വികാരി ഫാ. ചാക്കോ ചെറുവത്തൂര്‍ നിര്യാതനായി. 64 വയസ്സായിരുന്നു. ഏനമ്മാവ് ചെറുവത്തൂര്‍ വീട്ടില്‍ റപ്പായി, കുഞ്ഞല ദമ്പതികളുടെ മകനാണ്. നടത്തറ ഇടവക വികാരിയായി പ്രവര്‍ത്തിച്ചു വരുന്നതിനിടെ കഴിഞ്ഞ ദിവസമുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മരണം സംഭവിച്ചത്. 1984-ല്‍ വൈദിക പഠനം പൂര്‍ത്തിയാക്കിയ ഫാ. ചാക്കോ, അരണാട്ടുകര,മറ്റം, വടക്കാഞ്ചേരി എന്നി ഇടവകകളില്‍ സഹവികാരിയായി സേവനം അനുഷ്ഠിച്ചു.
അഞ്ഞൂര്‍, ഏങ്ങണ്ടിയൂര്‍, മങ്ങാട്, ആളൂര്‍, ആറംമ്പിള്ളി, തലക്കോട്ടുകര, ചേലക്കര പുത്തൂര്‍, ചിറ്റിശ്ശേരി, ബ്രഹ്‌മകുളം എന്നി ഇടവകകളില്‍ വികാരിയായി സേവനമനുഷ്ഠിച്ചു. തിങ്കളാഴ്ച്ച വൈകീട്ട് അഞ്ച് മണിക്ക് നടത്തറ പള്ളിയിലേക്ക് മൃതദേഹം കൊണ്ടുപോകും, വിശുദ്ധബലി അര്‍പ്പിക്കും. തുടര്‍ന്ന് രാത്രി 8 മണി വരെ മൃതദേഹം ഇടവക ജനങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.

ചൊവ്വാഴ്ച രാവിലെ സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമില്‍ ആത്മശാന്തിക്കു വേണ്ടിയുള്ള ദിവ്യബലി അര്‍പ്പിച്ചതിനുശേഷം 8 മണി വരെ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് മൃതദേഹം ഏനാമ്മാവിലുള്ള സഹോദരന്‍ ജോണ്‍സന്റെ വീട്ടിലേക്ക് കൊണ്ട് വരും. ഉച്ചകഴിഞ്ഞ് 2 മണിക്ക് വസതിയില്‍ മൃതസംസ്‌കാര ശുശ്രൂഷയുടെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. 2.30 ന് ദിവ്യ ബലിയോട് കൂടി മൃതസംസ്‌കാര ശുശ്രൂഷ ദേവാലയത്തില്‍ നടക്കും.