ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ വർദ്ധിപ്പിച്ചതിന് പിന്നാലെ, ഏറ്റവും കുറഞ്ഞവിലയിൽ പാചകവാതകം കിട്ടുന്നത് ഇന്ത്യയിലാണെന്ന് കേന്ദ്രസർക്കാർ. ആഗോളതലത്തിൽ വില കുതിച്ചുയർന്നിട്ടും ഇന്ത്യൻ കുടുംബങ്ങൾ വലിയ വിലക്കയറ്റത്തിൽനിന്ന് സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 14 കിലോയുടെ എൽപിജി സിലിണ്ടറിന് ആകെ 89 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. എന്നാൽ, പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് സിലിണ്ടർ ഒന്നിന് ഫലത്തിൽ 642 രൂപ മാത്രമേ ചെലവാകൂ എന്ന് സർക്കാർ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളുമാണ് വില വർദ്ധിക്കാൻ പ്രധാന കാരണമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.



