കേരളത്തിൽ വീണ്ടും നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സാഹചര്യം അതീവ ഗൗരവത്തോടെ വീക്ഷിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാനത്തെ നിലവിലെ അവസ്ഥ കേന്ദ്ര ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും രോഗവ്യാപനം തടയാൻ ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.രോഗബാധ സംശയിക്കുന്നവരുടെയും സമ്പർക്കപ്പട്ടികയിൽ ഉള്ളവരുടെയും സാമ്പിളുകൾ അടിയന്തരമായി പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ വൈറസ് ബാധയുടെ തീവ്രതയും കൃത്യമായ ഉറവിടവും സംബന്ധിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂ. പരിശോധനാ ഫലങ്ങൾ എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്.



