ചേലക്കര ഉപതെരഞ്ഞെടുപ്പ്: തൃശൂര്‍ ജില്ലയില്‍ ഫ്ളെയിംഗ് സ്‌ക്വാഡുകളുടെ പരിശോധന ആരംഭിച്ചു

(പ്രതീകാത്മക ചിത്രം)

ചേലക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലയില്‍ ഫ്‌ലൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവരെ വിന്യസിച്ചു. ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പ്രത്യേക സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിന് വോട്ടര്‍മാര്‍ക്ക് പണമോ, പാരിതോഷികമോ, മദ്യമോ, മറ്റ് സാധനസാമഗ്രികളോ വിതരണം ചെയ്യുന്നത് 1951 ലെ ജന പ്രാതിനിധ്യ നിയമം വകുപ്പ് 123 അനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് നടപടിയെടുക്കും.

പോളിംഗ് കഴിയുന്നത് വരെ വാഹനങ്ങളില്‍ കൊണ്ടു പോകുന്ന പണം, മദ്യം, ആയുധങ്ങള്‍, ആഭരണങ്ങള്‍, സമ്മാനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് കര്‍ശന പരിശോധനകള്‍ നടത്തും. അമ്പതിനായിരം രൂപയില്‍ കൂടുതലുളള പണം, മൊത്തമായി കൊണ്ടു പോകുന്ന വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, മറ്റ് സാമഗ്രികള്‍ സംബന്ധിച്ച മതിയായ രേഖകള്‍ എല്ലാ യാത്രക്കാരും കൈവശം കരുതണം. പൊതുജനങ്ങള്‍ ഈ പരിശോധനയില്‍ ജില്ലാ ഭരണകൂടവുമായി സഹകരിക്കണമെന്ന് ഇലക്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.