വി.ഡി. സതീശന്‍ ഗുരുവായൂരപ്പനെ തൊഴുത് ദര്‍ശന സായൂജ്യം നേടി

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ഗുരുവായൂരിലെത്തിയ വി.ഡി. സതീശന്‍ ഗുരുവായൂരപ്പനെ തൊഴുത് ദര്‍ശന സായൂജ്യം നേടി. ആഘോഷങ്ങളോ കടുത്ത സുരക്ഷാ വലയങ്ങളോ ഇല്ലാതെ തികച്ചും സാധാരണക്കാരനായാണ് മുഖ്യമന്ത്രി ക്ഷേത്രനടയില്‍ തിങ്ങിനിറഞ്ഞ ഭക്തര്‍ക്കിടയിലേക്ക് എത്തിയത്. രാവിലെ 6.40 ന് ശ്രീവത്സം ഗസ്റ്റ് ഹൗസിനു മുന്നില്‍ കാറില്‍ വന്നിറങ്ങിയ ശേഷം തെക്കേ നടപ്പുരയിലൂടെ നടന്നാണ് കിഴക്കേ ഗോപുരത്തിനു മുന്നില്‍ എത്തിയത്. തുടര്‍ന്ന് റവന്യൂ മന്ത്രി എ.പി അനില്‍ കുമാറിന്റെ മകന്റെ വിവാഹചടങ്ങില്‍ പങ്കെടുത്തു. താലികെട്ട് കഴിഞ്ഞെങ്കിലും വധൂവരന്മാരെ ആശീര്‍വദിച്ചും ഫോട്ടോ എടുത്തും അവര്‍ക്കൊപ്പം പത്തു മിനിറ്റ് ചെലവഴിച്ചു. 6:50 ന് ക്ഷേത്രത്തിലേക്ക് കടന്നു. കിഴക്കേ ഗോപുരകവാടത്തിലെ മെറ്റല്‍ ഡിറ്റക്ടറിനു മുന്‍പില്‍ വെച്ച് ഷര്‍ട്ടൂരി കസവു വേഷ്ടിയണിഞ്ഞു. ക്ഷേത്രത്തില്‍ ശീവേലി സമയമായിരുന്നു. സോപാനത്തിനു മുന്‍പില്‍ വെണ്ണയും കദളിപ്പഴവും സമര്‍പ്പിച്ച് മേല്‍ശാന്തിയില്‍ നിന്ന് പ്രസാദം വാങ്ങിയ ശേഷം വെണ്ണ കൊണ്ടും ക്ഷേത്രത്തിലെ പൂജയ്ക്ക് ഉപയോഗിക്കുന്ന മണിക്കിണറിലെ തീര്‍ത്ഥം കൊണ്ടും തുലാഭാര വഴിപാട് നടത്തി.

ADVERTISEMENT