ഇറാൻ സമാധാന ശ്രമങ്ങൾ ഉടൻ നടത്തിയില്ലെങ്കിൽ വീണ്ടും ആക്രമിക്കുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ എട്ട് ദിവസങ്ങളിൽ കണ്ടതിനേക്കാൾ സമാധാനമോ അതിനേക്കാൾ ദുരിതമോ ആണ് ഇറാനെ കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പാണ് ഇറാന്റെ ആണവ കേന്ദ്രങ്ങളിലെ ആക്രമണത്തിന് പിന്നാലെ ട്രംപ് വിശദമാക്കിയത്. ഇനിയും ആക്രമിക്കപ്പെടാൻ ഇറാനിൽ ഇടങ്ങളുണ്ടെന്നത് ഓർക്കണമെന്നും ട്രംപ് മുന്നറിയിപ്പിൽ പറയുന്നു. സമാധാനത്തിലേക്ക് എത്താൻ ഇറാൻ തയ്യാറാകാത്ത പക്ഷം മറ്റ് ലക്ഷ്യ കേന്ദ്രങ്ങൾ കൂടി ആക്രമിക്കപ്പെടുമെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി.
മൂന്ന് കേന്ദ്രങ്ങൾ ആക്രമിച്ചുവെന്നും ആക്രമണം വലിയ സൈനിക വിജയമെന്നുമാണ് അമേരിക്ക വിശദമാക്കുന്നത്. 40 വർഷമായി ഇറാൻ അമേരിക്കയ്ക്ക് എതിരെ പ്രവർത്തിക്കുന്നു. ഒട്ടേറെ നിരപരാധികളെ കൊലപ്പെടുത്തിയെന്നും ട്രംപ് വിശദമാക്കി. ഇറാൻ സമാധാനത്തിന് തയ്യാറാകണം ഇല്ലെങ്കിൽ ഇതിലും വലിയ ആക്രമണമുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാൻ , ഇസ്രയേൽ യുദ്ധം തുടങ്ങി പത്താം ദിവസമാണ് ഇറാനെതിരായ ആക്രമണത്തിൽ അമേരിക്ക നേരിട്ട് പങ്കുചേർന്നത്. ഇറാന്റെ മൂന്ന് ആണവോർജ കേന്ദ്രങ്ങളിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ ബോംബിട്ടു. ആക്രമണം നടന്നത് ഇറാൻ സ്ഥിരീകരിച്ചു. വിജയകരമായി ദൗത്യം പൂർത്തിയാക്കിയെന്ന് ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെ അറിയിച്ചത്. അമേരിക്കയുടെത് ധീരമായ ഇടപെടൽ എന്നാണ് ഇസ്രയേൽ പ്രതികരിച്ചത്. അമേരിക്കൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേൽ നഗരങ്ങൾ അതീവ ജാഗ്രതയിലാണ്