27 C
Kunnamkulam
Monday, July 27, 2026
Home CCTV Desk കേരള സ്റ്റോറി 2വിന് സ്റ്റേ; സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് ഹൈക്കോടതി

കേരള സ്റ്റോറി 2വിന് സ്റ്റേ; സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് ഹൈക്കോടതി

വിവാദ സിനിമ കേരള സ്റ്റോറി 2ൻ്റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ് ഹൈക്കോടതി. സിനിമ മതസൗഹാർദ്ദത്തിന് ഭീഷണിയാകുമെന്ന് നിരീക്ഷിച്ചും സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്നും ആവശ്യപ്പെട്ടാണ് സ്റ്റേ ചെയ്തത്. കേരള സ്‌റ്റോറി കണ്ട് വിലയിരുത്താനായില്ലെന്നും സിനിമ കാണാന്‍ അവസരം ഒരുക്കുന്നതില്‍ നിന്ന് നിര്‍മ്മാതാക്കള്‍ ഒഴിഞ്ഞുമാറി എന്നും ഹൈക്കോടതി വിമർശിച്ചു. സിനിമയ്ക്കെതിരായ രണ്ട് ഹര്‍ജികളും നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പ്രദർശനാനുമതി ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം തീരുംവരെ കേരള സ്റ്റോറി 2ന്റെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സിനിമ ഹൈക്കോടതി കാണുമെന്നും അറിയിച്ചിരുന്നു. എന്നാൽ സമയപരിമിധി മൂലം കണ്ടിരുന്നില്ല. റിലീസിന് മുൻപ് കോടതിക്ക് കാണുന്നതിന് സിനിമ പ്രദർശിപ്പിക്കാൻ തയ്യാറല്ലെന്നായിരുന്നു നിർമ്മാതാക്കളായ സൺഷൈൻ പിക്ചേഴ്സ് നൽകിയ സത്യവാങ്മൂലം. സെൻസർ ബോർഡാണ് സിനിമ കാണേണ്ടത് എന്നാണ് നിർമാതാക്കൾ പറയുന്നത്. കേരളത്തിന് മാത്രമായി ഒരു അഭിമാനബോധമില്ല, രാജ്യത്തിന്റേതാണ് അഭിമാനബോധമെന്ന് നിർമ്മാതാക്കൾ വാദത്തിനിടെ നിലപാടെടുത്തിരുന്നു.

വസ്തുതാവിരുദ്ധമായ ഉള്ളടക്കത്തിന്റെയും വിദ്വേഷ പ്രചാരണം ലക്ഷ്യം വെച്ചുള്ള പ്രമേയത്തിന്റെയും പേരിൽ ഏറെ വിമർശനങ്ങൾ നേരിട്ട ചിത്രമാണ് 2024ൽ പുറത്തിറങ്ങിയ കേരള സ്റ്റോറി. സിനിമയുടെ രണ്ടാം ഭാഗമാണ് ഇപ്പോൾ റിലീസിനായി ഒരുങ്ങിയിരിക്കുന്നത്. കേരള സ്റ്റോറി 2വിന്റെ ട്രെയിലറിലെ ഒരു രംഗമാണ് വ്യാപകമായ വിമർശനങ്ങൾക്ക് വഴിവെച്ചത്.

ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന മുസ്ലിം കഥാപാത്രങ്ങളെയാണ് ട്രെയിലറിൽ കാണിക്കുന്നത്. ഇന്ത്യ വൈകാതെ ഇസ്ലാമിക് സ്റ്റേറ്റായി മാറുമെന്നാണ് ടീസറിലുണ്ടായിരുന്നത്. സിനിമയ്ക്ക് എതിരെ യുവജന പ്രസ്ഥാനങ്ങളും സർക്കാരും പ്രതിപക്ഷവും തുടങ്ങി മലയാളികളെല്ലാം മുന്നോട്ടുവന്നിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ സാംസ്‌കാരിക മണ്ഡലങ്ങളിൽ നിന്നും ചിത്രത്തിനെതിരെ വിമർശനം ശക്തമാകുന്നുണ്ട്.

ADVERTISEMENT
error: Content is protected !!