മുഖ്യമന്ത്രി ചര്‍ച്ചകളോട് താല്‍പര്യമില്ല; ചര്‍ച്ച ചെയ്യുന്നവര്‍ ചെയ്യട്ടെ: കെ സി വേണുഗോപാല്‍

മുഖ്യമന്ത്രി ചര്‍ച്ചകളോട് താല്‍പര്യമില്ലെന്നാവര്‍ത്തിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. താല്‍പര്യമില്ലായ്മയെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് ഇടപെട്ട് ഇത്തരം ചര്‍ച്ചകള്‍ അവസാനിപ്പിച്ചുകൂടെയെന്ന ചോദ്യത്തോട് ചര്‍ച്ച ചെയ്യുന്നവര്‍ ചെയ്യട്ടെയെന്നായിരുന്നു കെ സി വേണുഗോപാലിന്റെ മറുപടി.

കേരളത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളിലും കെ സി വേണുഗോപാല്‍ ആശങ്ക പ്രകടിപ്പിച്ചു. കോഴിക്കോട്ടെ സ്‌ട്രോങ് റൂം തുറന്നതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടും കൃത്യമായ മറുപടി നല്‍കിയില്ലെന്നും തെരഞ്ഞെടുപ്പ് സുതാര്യത നഷ്ടപ്പെടുന്ന രീതിയിലാണ് പ്രവര്‍ത്തനമെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപി ഡിപ്പാര്‍ട്‌മെന്റ് ആണെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയ സംഭവത്തിലും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. വിചിത്രമായ സംഭവം എന്നാണ് കെ സി വേണുഗോപാല്‍ പ്രതികരിച്ചത്. തമിഴ്‌നാട്ടില്‍ വെച്ചുതന്നെ അദ്ദേഹം പരാമര്‍ശം വിശദീകരിച്ചിരുന്നു. 24മണിക്കൂര്‍ മാത്രമാണ് മറുപടി നല്‍കാന്‍ സമയം നല്‍കിയതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ‘തീവ്രവാദി’ പരാമര്‍ശത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് നോട്ടീസയച്ചത്.

ADVERTISEMENT