പോര്‍ക്കുളം കാഞ്ഞിരപാടത്തെ നെല്ല് സ്വകാര്യ മില്ലുകാര്‍ ഏറ്റെടുത്തു

ഒടുവില്‍ പോര്‍ക്കുളം കാഞ്ഞിരപാടത്തെ നെല്ല് സ്വകാര്യ മില്ലുകാര്‍ ഏറ്റെടുത്തു. കൊയ്ത്ത് കഴിഞ്ഞ് 20 ദിവസം കഴിഞ്ഞാണ് നെല്ല് സംഭരിച്ചത്. 3 മുതല്‍ 8 ശതമാനം വരെ കിഴിവ് നടത്തിയാണ് സ്വകാര്യ മില്ലുകള്‍ നെല്ല് കൊണ്ടുപോയത്. കിലോയ്ക്ക് 30 രൂപയ്ക്കാണ് ഇത്തവണ നെല്ല് സംഭരിക്കുന്നത്. മൂന്നാഴ്ചയോളം കര്‍ഷകര്‍ ടാര്‍പോളിന്‍ വാടകയ്ക്ക് എടുത്താണ് നെല്ല് സൂക്ഷിച്ചിരുന്നത്. ടാര്‍പോളിന്‍ വാടകയ്ക്ക് എടുത്തതില്‍ വന്‍ നഷ്ടമാണ് ഇത്തവണ കര്‍ഷകര്‍ക്ക് ഉണ്ടായത്. സര്‍ക്കാരുമായി മില്ലുകാര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനം വൈകിയതാണ് നെല്ല് സംഭരണം വൈകാന്‍ ഇടയാക്കിയത്. സംഭരിക്കുന്ന 100 കിലോ നെല്ലില്‍ നിന്ന് 68 കിലോ അരിയാണ് സര്‍ക്കാരിന് മില്ലുകാര്‍ നല്‍കിയിരുന്നത്. നഷ്ടം മൂലം അരിയുടെ അളവ് കുറയ്ക്കണമെന്നായിരുന്നു മില്ലുകാരുടെ ആവശ്യം. ഒടുവില്‍ 66 കിലോ ആയി കുറച്ചതോടെയാണ് മില്ലുകാര്‍ നെല്ല് സംഭരണം തുടങ്ങിയത്. ഇത്തവണ വൈക്കോലിന് മികച്ച വില കിട്ടിയത് കര്‍ഷകര്‍ക്ക് ആശ്വാസമായി . കെട്ട് വൈക്കോലിന് 120 മുതല്‍ 160 രൂപ വരെയാണ് വില കിട്ടിയത്. 80 ഏക്കറുള്ള കാഞ്ഞിരപാടത്ത് ഇത്തവണ ഉമ വിത്താണ് കര്‍ഷകര്‍ കൃഷി ചെയ്തത്.

 

ADVERTISEMENT