മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആര് വരണമെന്ന നിര്‍ദേശമില്ല

കേരളത്തിലെത്തിയ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നേതൃത്വത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആര് വരണമെന്ന നിര്‍ദേശമില്ല. എന്നാല്‍ കേരളത്തിലെ സാഹചര്യം അതീവ സങ്കീര്‍ണ്ണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊതുവികാരം പ്രതിപക്ഷ നേതാവായി കേരളക്കെ നയിച്ച വിഡി സതീശന് അനുകൂലമാണ്. എന്നാല്‍ എംഎല്‍മാരിലും പാര്‍ട്ടിയിലും സതീശന് പിന്തുണ കുറവാണ്.അതേസമയം, ഘടക കക്ഷികള്‍ സതീശനൊപ്പമുണ്ടെന്നതും ശ്രദ്ധയേമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 63 എംഎല്‍എമാരില്‍ 47 പേര്‍ കെസിക്ക് ഒപ്പം ഉറച്ചുനിന്നപ്പോള്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിനൊപ്പമെന്ന് പത്ത് എംഎല്‍എമാര്‍ പറഞ്ഞു. വിഡി സതീശന്‍ ഏതറ്റം വരെ പോകും എന്നറിയാനാകും ഇന്ന് ഹൈക്കമാന്‍ഡ് ശ്രമിക്കുക. താന്‍ സ്വമേധയാ പിന്മാറില്ലെന്ന് കെ സി വേണുഗോപാല്‍ നേതൃത്വത്തെ അറിയിച്ചു. പ്രതിഷേധമെന്ന പേരില്‍ കേരളത്തില്‍ നടക്കുന്നത് ആസൂത്രിത നീക്കമെന്ന് അദ്ദേഹം ഉന്നത നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എതിര്‍ചേരികള്‍ തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നും കെസിക്ക് പരാതിയുണ്ട്. കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഇന്ന് നിര്‍ണായക ദിനമാണ്. ദില്ലിയിലെത്തിയ കേരളത്തിലെ നേതാക്കളുമായി ഹൈക്കമാന്‍ഡ് നേതൃത്വം ഇന്ന് ചര്‍ച്ച നടത്തും. തര്‍ക്കം കൂടാതെ പ്രശ്‌നം പരിഹരിച്ചാല്‍ വൈകുന്നേരത്തോടെ പ്രഖ്യാപനം വന്നേക്കാം.

 

ADVERTISEMENT