കേരള പബ്ലിക് സർവീസ് കമ്മീഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ട് തുടർച്ചയായി ഉയരുന്ന വിവാദങ്ങളിലും പരാതികളിലും സംസ്ഥാന സർക്കാറിന് കടുത്ത അതൃപ്തി. പരീക്ഷാ നടത്തിപ്പിലും റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിലും നിരന്തരം ആക്ഷേപങ്ങൾ ഉയരുന്നത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്കയിലാണ് ഭരണനേതൃത്വം. മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്യോഗാർത്ഥികളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് ഇതിനകം ലഭിച്ചിട്ടുള്ളത്.നിലവിൽ ഉയർന്നുവന്ന പരാതികളിൽ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. ആഭ്യന്തര അന്വേഷണത്തിന്റെ പുരോഗതിയും റിപ്പോർട്ടും വിലയിരുത്തിയ ശേഷം കർശനമായ തുടർനടപടികളിലേക്ക് കടക്കാനാണ് സർക്കാരിന്റെ തീരുമാനം. കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന സൂചനയാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നത്.വിവാദങ്ങൾ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കാൻ തുടങ്ങിയതോടെ, എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.



