25.4 C
Kunnamkulam
Monday, July 27, 2026
Home CCTV Desk തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിന് ഇല്ല, സർക്കാർ പറയുന്നത് അനുസരിക്കും: തിരുവമ്പാടി ദേവസ്വം

തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിന് ഇല്ല, സർക്കാർ പറയുന്നത് അനുസരിക്കും: തിരുവമ്പാടി ദേവസ്വം

തിരുവമ്പാടി ദേവസ്വം ഇത്തവണ വെടിക്കെട്ടിന് ഇല്ലെന്നും സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ അറിയിച്ചു. ആഘോഷപൂർവ്വം പൂരം നടത്താനുള്ള ഒരു സാഹചര്യമല്ല ഇപ്പോൾ ഉള്ളത്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ ചേർത്തുനിർത്താനുള്ള കാര്യങ്ങളിലാണ് ദേവസ്വത്തിന്റെ ശ്രദ്ധയെന്നും ഗിരീഷ് കുമാർ പറഞ്ഞു.

 

തിരുവമ്പാടി ദേവസ്വത്തിലെ ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരും അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഏത് അന്വേഷണത്തെയും ദേവസ്വം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുണ്ടത്തിക്കോട് സതീശനാണ് ദേവസ്വം കരാർ നൽകിയിരിക്കുന്നത്. നിരോധിത വെടിമരുന്ന് ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ലയെന്നും ഗിരീഷ് കുമാർ പറഞ്ഞു. സതീശൻ മറ്റ് ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ജോലികൾ കൂടി എടുത്തിരിക്കാമെന്നും ഗിരീഷ് കുമാർ പറഞ്ഞു.

അതേസമയം പൂരം നടത്തിപ്പ് സംബന്ധിച്ച് ജില്ലാഭരണകൂടവുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി സുരേഷ് പറഞ്ഞു. പൊതുജനവികാരവും ആചാരവും കണക്കിലെടുത്ത് ബാലന്‍സായ സമീപനം സ്വീകരിക്കും. ഇന്നലെ മുഴുവന്‍ തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അധികൃതരുടെ കൂടെയായിരുന്നു. പൂരം നടത്തിപ്പ് സംബന്ധിച്ച് യോഗം ചേര്‍ന്നിട്ടില്ലെന്നും ജി സുരേഷ് പറഞ്ഞു. ‘വലിയ ദുഃഖത്തിലാണ്. എല്ലാ തയ്യാറെടുപ്പും കഴിഞ്ഞു. ദേശക്കാരും നാട്ടുകാരും കേരളക്കാരും ദുഃഖത്തിലാണ്. സര്‍ക്കാരെടുക്കുന്ന തീരുമാനത്തിന്റെ കൂടെ നില്‍ക്കും. നടക്കാന്‍ പാടില്ലാത്ത അപകടമാണ് നടന്നത്’, എന്നും ജി സുരേഷ് വ്യക്തമാക്കി.

തൃശ്ശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സുരേഷ് ഗോപി എംപിയും പ്രതികരിച്ചു. 13 പേര്‍ മരിച്ച അപകടത്തില്‍ ഏഴു പേരുടെ പൂര്‍ണ മൃതദേഹങ്ങള്‍ ലഭിച്ചതായാണ് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ അറിയിച്ചത്. അതില്‍ 3 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂര്‍, വെണ്ണൂര്‍, പാറക്കുണ്ടില്‍ വീട്ടില്‍ സുദര്‍ശനന്‍ (54), പാലക്കാട് കല്ലൂര്‍, കുമരനെല്ലൂര്‍ മടിപ്പുറത്തു വീട്ടില്‍ കോര്‍മന്‍ മകന്‍ വാസുദേവന്‍ (54), കുണ്ടന്നൂര്‍ പുതുക്കാട്ടില്‍ വീട്ടില്‍ വിജയന്‍ മകന്‍ സുവിന്‍ (40) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സുദര്‍ശന്റെയും വാസുദേവന്റെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. സുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. ബാക്കി നാലുപേരെ തിരിച്ചറിഞ്ഞിട്ടില്ല. 13 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

സതീഷ് (46), പ്രവീണ്‍ (45) എന്നിവര്‍ വെന്റിലേറ്ററിലാണ്. ബാബു (56), വിഷ്ണു (30), രാജേഷ് (40), ഹരി (40), അനിത (50), അഖില്‍ (30), ഉദയകുമാര്‍ (48), ബാബു (57), സുഭദ്ര (68), ഭവാനി (65), സുന്ദരന്‍ (46), സാജന്‍ (37) എന്നിവരാണ് ചികിത്സയിലുള്ളത്. ഇതില്‍ സുഭദ്രയെ ഡിസ്ചാര്‍ജ് ചെയ്തു. തിരിച്ചറിയാനാവാത്ത വിധത്തിലുള്ള ഒമ്പത് ശരീര ഭാഗങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇവ തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധനകള്‍ അവശ്യമാണ്.

ADVERTISEMENT
error: Content is protected !!