മന്ദലാംകുന്ന് സര്‍വീസ് റോഡുമായി ബന്ധിക്കുന്ന എകെജി റോഡിലെ വെള്ളക്കെട്ടു ദുരിതത്തിനു മൂന്ന് വര്‍ഷമായിട്ടും പരിഹാരമായില്ല. പരിഹാരം കാണാന്‍ കഴിയാതെ അധികൃതര്‍. മഴ കനത്തതോടെ 28 വിടാണ് വെള്ളത്തിലായത്.സര്‍വീസ് റോഡില്‍ നിന്നു വെള്ളം വരുന്നത് തടയാന്‍ നാട്ടുകാര്‍ അര ലക്ഷം രൂപ ചെലവിട്ട് എകെജി റോഡ് ഉയര്‍ത്തിയെങ്കിലും ഫലം കണ്ടില്ല. വെള്ളക്കെട്ട് പരിഹരിക്കാന്‍ സര്‍വീസ് റോഡും കാനയും ഉയര്‍ത്തുമെന്ന് എന്‍എച്ച് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ആദ്യം കാന പണിയു ന്നതിനു പകരം റോഡ് ഉയര്‍ത്തി ടാറിട്ടു. ഇപ്പോള്‍ പലയിടത്തും കാന ഇല്ല. സര്‍വീസ് റോഡിലെ വെള്ളക്കെട്ട് ഇല്ലാതായപ്പോള്‍എകെജി റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായി. നിര്‍മാണ കമ്പനി മന്ദലാംകുന്ന് എകെജി റോഡിലെയും പരിസരത്തെ വീടുകളിലെയും വെള്ളക്കെട്ട് ഒരു മോട്ടര്‍ വച്ച് കാനയിലെ വെള്ളം കനോലി കനാലിലേക്ക് പമ്പ് ചെയ്യുന്നുണ്ട്. മുന്‍ വര്‍ഷം നാല് മോട്ടര്‍ രാപകല്‍ ഇല്ലാതെ പമ്പ് ചെയ്തിരുന്നിടത്താണ് പേരിനു മാത്രമുള്ള ഇടപെടല്‍. കഴിഞ്ഞ ആഴ്ച എകെജി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് പ്രദേശവാസികള്‍ പണം സ്വരൂപിച്ച് ക്വാറി വേസ്റ്റ് അടിച്ച് ഉയര്‍ത്തിയിരുന്നു.
എന്നാല്‍ റോഡരികിലെ വീടുകളുടെ സ്ലാബ്മതില്‍ വിടവിലൂടെയും പൊട്ടിയ ഭാഗങ്ങളിലൂടെയും വെള്ളം പഴയ പോലെ എകെജി റോഡിലെത്തി. രായമരയ്ക്കാര്‍ വീട്ടില്‍ സുഹറ യുടെ വീടിന്റെ അടുക്കളിയില്‍ പോലും വെള്ളക്കെട്ട് ഭീഷണിയാണ്. മലിനജലം കിണറില്‍ എത്തുന്നത് പ്രദേശത്ത് രോഗഭീഷണി ഉയര്‍ത്തുമെന്ന ആശങ്കയുമുണ്ട്. പല വീടുകളിലും വയോജനങ്ങളും രോഗികളും താമസിക്കുന്നതിഞ്ഞാല്‍ ഇവരെ ആശുപത്രിയില്‍ കൊണ്ടുപോവാനോ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലോ മദ്രസയിലോ പോവാനും കഴിയാത്ത അവസ്ഥയാണ്. ഒരു ദിവസം കുറച്ച് സമയം മഴ പെയ്താല്‍ ഇവര്‍ക്ക് വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കില്ല. വാഹനങ്ങളും വീട്ടിലേക്ക് എത്താന്‍ കഴിയില്ല. എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടെങ്കിങ്കിലും ഫലം ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.പഞ്ചായത്ത് പ്രസിഡന്റുമായി നാട്ടുകാര്‍ എന്‍എച്ച് അധികൃതരെ കണ്ടങ്കിലും ഇവരും കൈ മലര്‍ത്തുകയാണ്.



