തൃശൂർ നഗരത്തിൽ ആന ഇടഞ്ഞോടിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ ഭരണകൂടം. തൃശൂർ ഡിഎഫ്ഒയ്ക്കും സോഷ്യൽ ഫോറസ്ട്രിക്കുമാണ് നിർദേശം നൽകിയത്. ഇന്ന് രാവിയോടെയാണ് വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിച്ച ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആന ഇടഞ്ഞോടിയത്.
ശീവേലിക്കായി തിരുവമ്പാടി ക്ഷേത്രത്തിൽ എത്തിച്ച ആനയെ പാപ്പാന്മാർ ചേർന്ന് എട്ടേ മുക്കാലോടെ പാറമേക്കാവിലും വടക്കുനാഥന് മുന്നിലും തൊഴീക്കാനായി എത്തിച്ചു. അവിടെവച്ച് അസ്വസ്ഥനായ ആന ആദ്യം സ്വരാജ് റൗണ്ടിലൂടെ ഇടഞ്ഞോടി, അൽപ്പസമയം ശാന്തനായെങ്കിലും വീണ്ടും പരിഭ്രാന്തനായി പാഞ്ഞു. നഗരത്തിലൂടെ പാഞ്ഞോടിയ ആന നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകർത്തു. രണ്ട് കിലോമീറ്ററിലധികം ദൂരം പാഞ്ഞോടി ജനവാസ മേഖലയിലെത്തിയും അക്രമം തുടർന്ന ആനയെ മണിക്കൂറുകളെടുത്താണ് പാപ്പാന്മാർ തളച്ചത്.



