രാജ്യത്ത് ചെറുതുകകളിലുള്ള കറൻസികളിൽ കള്ളനോട്ടുകളുടെ സാന്നിധ്യം കൂടുന്നതായി റിപ്പോർട്ട്. 200, 500 രൂപയുടെ കള്ളനോട്ടുകളായിരുന്നു നേരത്തേ കൂടുതലായി വന്നിരുന്നതെങ്കിൽ ഇതിൽനിന്ന് വിരുദ്ധമായി ചെറിയ നോട്ടുകളിലാണ് ഇപ്പോള്‍
വ്യാപകമാകുന്നതെന്ന് സുരക്ഷാ ഏജൻസികൾ പറയുന്നു.200, 500 രൂപ നോട്ടുകൾ ആളുകൾ കൂടുതൽ കരുതലോടെയാണ് വാങ്ങുന്നത്. അതുകൊണ്ടുതന്നെ കള്ളനോട്ടുകൾ എളുപ്പത്തിൽ കണ്ടെത്തുന്നു.എന്നാൽ, ഈ ജാഗ്രത പത്ത്, 20, 50 രൂപാ നോട്ടുകളിൽ കുറവാണ്. ഇതാണ് ചെറു തുകകളുടെ കള്ളനോട്ടുകൾ കൂടാൻ കാരണമെന്നാണ് കരുതുന്നത്.10, 20 രൂപയുടെ പോളിമർ കറൻസി നോട്ടുകൾ പുറത്തിറക്കാനായി റിസർവ് ബാങ്ക് തയ്യാറെടുക്കുകയാണ്.വർഷങ്ങളായി ഇതിനുള്ള ശ്രമങ്ങളുണ്ടായിരുന്നെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണം ഇതു നീണ്ടുപോയി. ചെറിയ കള്ളനോട്ടുകൾ കൂടുതലായി എത്തിത്തുടങ്ങുന്നത് പോളിമർ കറൻസികളിലേക്കുള്ള വേഗം കൂട്ടുന്നതായും സൂചനകളുണ്ട്.ഇന്ത്യയുടെ അതിർത്തി കടന്ന് കള്ളനോട്ടുകൾ വരുന്നതായും സൂചനകളുണ്ട്. അടുത്തിടെ അതിർത്തി ജില്ലകളിലെ ബാങ്കുകളിൽ കള്ളനോട്ടുകൾ കണ്ടെത്താൻ മെഷീനുകൾ സ്ഥാപിക്കുന്നതിന് റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു.ഈ ശാഖകളിലെത്തുന്ന കറൻസികൾ മെഷീനിൽ നിർബന്ധമായി പരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്. കള്ളനോട്ടുകൾ കണ്ടെത്തിയാൽ അത് പണം കൊണ്ടുവരുന്നവർക്ക് തിരിച്ചുനൽകാൻ പാടില്ല. പിടിച്ചെടുത്ത് ചട്ടപ്രകാരം റിപ്പോർട്ട് ചെയ്യണമെന്നും ആർ.ബി.ഐ. കർശന നിർദേശം നൽകിയിരുന്നു.



