30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Guruvayur മണിക്കൂറുകളോളം കാത്തു നിന്നിട്ടും ദർശനം നടത്താനാകാത്തതിൽ ഗുരുവായൂരിൽ ഭക്തജനങ്ങളുടെ വൻ പ്രതിഷേധം: ക്യൂ സംവിധാനങ്ങൾ തകർത്തു.

മണിക്കൂറുകളോളം കാത്തു നിന്നിട്ടും ദർശനം നടത്താനാകാത്തതിൽ ഗുരുവായൂരിൽ ഭക്തജനങ്ങളുടെ വൻ പ്രതിഷേധം: ക്യൂ സംവിധാനങ്ങൾ തകർത്തു.

330

മണിക്കൂറുകളോളം കാത്തു നിന്നിട്ടും ദർശനം നടത്താനാകാത്തതിൽ ഗുരുവായൂരിൽ ഭക്തജനരോഷം ഇരമ്പി; ക്യൂ സംവിധാനങ്ങൾ തകർത്തു. പുതുവർഷ പുലരിയിൽ നിർമാല്യ ദർശനം തേടി ഇന്നലെ രാവിലെ മുതൽ കാത്തുനിന്നിരുന്ന ഭക്തരാണ് പ്രതിഷേധിച്ചത്. രാവിലെ ശീവേലി കഴിഞ്ഞിട്ടും ഭക്തരെ ക്ഷേത്രത്തിനകത്തേക്ക് കടത്തിവിടാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. എന്നാൽ വിഐപികൾക്ക് ദർശനം അനുവദിച്ചതോടെ ഭക്തർ ക്ഷുഭിതരായി. സെക്യൂരിറ്റി ജീവനക്കാരുമായി ഭക്തർ തട്ടിക്കയറി. ഇതോടെ ഉന്തും തള്ളുമായി. പ്രതിഷേധം കനത്തതോടെ നടപ്പന്തലിലെ ക്യൂ സംവിധാനത്തിനായി സ്ഥാപിച്ച ബാരിക്കേഡുകളും ചങ്ങലകളും ഭക്തർ തകർത്തെറിഞ്ഞു. നടപ്പന്തലിൽ ഒന്നിച്ചുകൂടിയ ജനങ്ങൾ ഉച്ചത്തിൽ നാമജപം നടത്തി പ്രതിഷേധിച്ചു. ദേവസ്വം അധികൃതരുടെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ ഭക്തർ രൂക്ഷമായി പ്രതികരിച്ചു. ക്യൂവിൽ നിൽക്കുന്ന തങ്ങളെ കടത്തിവിടാതെ ഇനി ഒരാളെപ്പോലും സ്പെഷ്യൽ പാസ് വഴി പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്ന കർശന നിലപാടിലായിരുന്നു ഭക്തജനങ്ങൾ. ഭക്തരുടെ പ്രതിഷേധത്തെത്തുടർന്ന് ദർശന ക്രമീകരണങ്ങൾ താൽക്കാലികമായി തടസ്സപ്പെട്ടു. സംഭവസ്ഥലത്ത് വലിയ രീതിയിലുള്ള ഉന്തും തള്ളും അനുഭവപ്പെട്ടു. സാധാരണക്കാരായ ഭക്തരെ അവഗണിക്കുന്ന ദേവസ്വം നടപടി അവസാനിപ്പിക്കണമെന്നും ദർശനത്തിന് തുല്യനീതി ഉറപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ADVERTISEMENT
error: Content is protected !!