28.5 C
Kunnamkulam
Friday, August 14, 2026
Home CCTV Desk ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ വരണമെന്ന പരാമര്‍ശം; ബി ഗോപാലകൃഷ്ണനെതിരെ നിയമനടപടിക്ക് എല്‍ഡിഎഫും യുഡിഎഫും

ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ വരണമെന്ന പരാമര്‍ശം; ബി ഗോപാലകൃഷ്ണനെതിരെ നിയമനടപടിക്ക് എല്‍ഡിഎഫും യുഡിഎഫും

130

ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. ബി ഗോപാലകൃഷ്ണനെതിരെ നിയമ നടപടിക്കൊരുങ്ങി എല്‍ഡിഎഫും യുഡിഎഫും. ഗോപാലകൃഷ്ണന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ഇരു മുന്നണികളും നിയമനടപടിക്കൊരുങ്ങുന്നത്. ബി ഗോപാലകൃഷ്ണനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തു. ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്ന രീതിയില്‍ പ്രചാരണം നടത്തി വോട്ട് നേടാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും ജില്ലാ കളക്ടര്‍ക്കും ഗുരുവായൂര്‍ എസിപിയ്ക്കും ഗോകുല്‍ പരാതി നല്‍കിയിട്ടുണ്ട്.

ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെ എല്‍ഡിഎഫ് നിയോജക മണ്ഡലം സെക്രട്ടറി സി സുമേഷും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഗുരുവായൂരിന് വേണ്ടി ഒന്നും ചെയ്യാത്ത പാര്‍ട്ടിയുടെ പ്രതിനിധിയായ ഗോപാലകൃഷ്ണന്‍ വിദ്വേഷ പ്രസ്താവനകളിലൂടെ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുകയാണ് എന്ന് സുമേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബി ഗോപാലകൃഷ്ണന്‍ വിദ്വേഷ പരാമര്‍ശം നടത്തിയത്. 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങൾ ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നില്ലെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ ഗോപാലകൃഷ്ണൻ പറഞ്ഞത്.

‘അന്തർദേശീയ തീർത്ഥാടനകേന്ദ്രമായ ഗുരുവായൂരിൽ എന്തുകൊണ്ട് ഹിന്ദു എംഎൽഎ ഉണ്ടായില്ല. കൊടുങ്ങല്ലൂർ അമ്മയുടെ നടയിൽ നിന്ന് ഗുരുവായൂപ്പന്റെ നടയിലേക്കുള്ള എന്റെ വരവ് ഭഗവാൻ ഗുരുവായൂരപ്പൻ വിളിച്ചിട്ടാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി അമ്പലക്കൊള്ളക്കാരുടെ തടവറയിലായ ഗുരുവായൂരിന്റെ മണ്ണിനെ മോചിപ്പിക്കാനാണ് ഞാൻ വന്നിരിക്കുന്നത്. ഇന്നും 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ല. ഇടതനും വലതനും ഹിന്ദു സമൂഹത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ പോലും നിർത്തുന്നില്ല. തൊട്ടു ചേർന്ന് കിടക്കുന്ന മലപ്പുറം ജില്ലയിൽ ആവട്ടെ സംവരണ മണ്ഡലം ഒഴികെ ഒരിടത്തും വലതന് ഹിന്ദു വിഭാഗത്തിൽ നിന്ന് സ്ഥാനാർഥി ഇല്ല. എന്താല്ലേ മതേതര കേരളം. ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയിൽ നിന്ന് അമ്പലം കൊള്ളക്കാരെയും വർഗ്ഗീയ മതരാഷ്ട്ര വാദികളെയും ആട്ടി ഓടിക്കാനുള്ള സമയമായി. അതിനുള്ള നിയോഗം എനിക്കാണ് കിട്ടിയത്. ഈ മണ്ണിൽ നമ്മൾ ജയിക്കും. നമ്മളെ ജയിക്കു’ എന്നാണ് ബി ഗോപാലകൃഷ്ണൻ പറഞ്ഞത്.

ADVERTISEMENT
error: Content is protected !!