ദാരിക നിഗ്രഹം നടത്തി കാളി മടങ്ങിയതോടെ 2 ദിവസത്തെ കാട്ടകാമ്പാല്‍ പൂരം സമാപിച്ചു

ദാരിക നിഗ്രഹം നടത്തി കാളി മടങ്ങിയതോടെ 2 ദിവസത്തെ കാട്ടകാമ്പാല്‍ പൂരം സമാപിച്ചു. ഇന്ന് പുലര്‍ച്ചെ പാലയ്ക്കല്‍ കാവിലെത്തിയ ഭഗവതിയെ കാളിയും ദാരികനും പറവെച്ച് സ്വീകരിച്ചു. ക്ഷേത്രത്തിലെത്തി തേരില്‍ കയറി മതിലകത്തേക്ക് നീങ്ങിയ കാളിയും ദാരികനും വാക്‌പോര് തുടങ്ങി. ദാരിക പട ചിതറിയോടിയതോടെ കാളിയും ദാരികനും തമ്മില്‍ രൂക്ഷമായ വാക്‌പോര് നടന്നു. കുപിതയായ കാളി ദാരികയെ വധിക്കാന്‍ തേരില്‍ നിന്നിറങ്ങിയതോടെ ദാരികന്‍ ഓടിയൊളിച്ചു. പിന്‍തുടര്‍ന്നെത്തിയ കാളിയെ കണ്ട് കൊല്ലരുതേയെന്ന് ദാരികന്‍ കേണപക്ഷിച്ചു. അവതാര ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ പ്രതീകാത്മക വധം നടത്തി കാളി ആലിന്‍ചുവട്ടിലേക്ക് മടങ്ങിയതോടെയാണ് പൂരം സമാപിച്ചത്. കിരീടവും വാളും ഭഗവതിയെ ഉഴിഞ്ഞ് കാളി മടങ്ങി. കല്ലാറ്റ് മണികണ്ഠന്‍ കാളിവേഷവും സഹോദരന്‍ കല്ലാറ്റ് ചന്ദ്രശേഖരന്‍ ദാരിക വേഷവും കെട്ടി. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കെ.ബി.സുദീപ്, സെക്രട്ടറി സഞ്ജയ് രാധാകൃഷ്ണന്‍, ട്രഷറര്‍ ജയപ്രകാശ് എന്നിവരടങ്ങിയ കമ്മിറ്റി പൂരത്തിന് നേതൃത്വം നല്‍കി.

ADVERTISEMENT