എരുമപ്പെട്ടി വെള്ളറക്കാട് മാത്തൂര്‍ പാടത്തിന് സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.

എരുമപ്പെട്ടി വെള്ളറക്കാട് മാത്തൂര്‍ പാടത്തിന് സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.സ്‌കൂട്ടര്‍ യാത്രക്കാരായ മരത്തംകോട് ചിറപ്പുറത്ത് ആശാരി വീട്ടില്‍ ആനന്ദന്‍ (50), അദ്ദേഹത്തിന്റെ സഹോദരന്‍ മോഹനന്റെ മകന്‍ പ്രവീണ്‍ (21) എന്നിവരാണ് മരിച്ചത്. കൂടെ സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന പ്രവീണിന്റെ സഹോദരന്‍ പ്രണവിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ബൈക്ക് യാത്രക്കാരനായ എരുമപ്പെട്ടി സ്വദേശി പരേതനായ വട്ടപ്പറമ്പില്‍ ഹനീഫയുടെ മകന്‍ യഹിയ (19) ക്കും ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഇന്നലെ രാത്രി 10.30 ഓടെ വെള്ളറക്കാട് മാത്തൂര്‍ പാടത്തിന് സമീപമാണ് അപകടമുണ്ടായത്. എരുമപ്പെട്ടി ഭാഗത്ത് നിന്നും വരികയായിരുന്ന ആനന്ദനും പ്രവീണും പ്രണവും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കുന്നംകുളത്തു നിന്നും വരികയായിരുന്ന യഹിയയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടം നടന്ന ഉടന്‍ തന്നെ ഇവരെ കുന്നംകുളം മലങ്കര ആശുപത്രിയിലെത്തിച്ചെങ്കിലും അല്‍പ്പ സമയത്തിനകം ആനന്ദന്‍ മരിച്ചു. പ്രവീണിനെ വിദഗ്ധ ചികിത്സക്കായി അമല ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മറ്റുള്ളവര്‍ അമല ആശുപത്രിയില്‍ ചികിത്സയിലാണ്. എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകരും, വെള്ളറക്കാട് യൂത്ത് വോയ്‌സ് ആംബുലന്‍സ് പ്രവര്‍ത്തകരും, പന്നിത്തടം അല്‍ അമീന്‍ ആശുപത്രി ആംബുലന്‍സ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മരിച്ച പ്രവീണ്‍ വിദേശത്താണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസമാണ് അവധിയില്‍ നാട്ടിലെത്തിയത്. എരുമപ്പെട്ടി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.