മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഗുരുതര ചികിത്സാ പിഴവ് ;ശസ്ത്രക്രിയയില്‍ രോഗിയുടെ കാലിന്റെ ഞരമ്പുകള്‍ മുറിച്ചു മാറ്റി

 

കാല് വേദനയുമായി എത്തി; ശസ്ത്രക്രിയയില്‍ രോഗിയുടെ കാലിന്റെ ഞരമ്പുകള്‍ മുറിച്ചു മാറ്റി, മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഗുരുതര ചികിത്സാ പിഴവ്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. കാല് വേദനയുടെ ഭാഗമായി നടത്തിയ ശസ്ത്രക്രിയയില്‍ രോഗിയുടെ കാലിലെ ഞരമ്പുകള്‍ മുറിച്ചു മാറ്റി. നടന്ന് ആശുപത്രിയിലെത്തിയ രോഗിയുടെ കാല് മുറിച്ച് മാറ്റേണ്ട അവസ്ഥയിലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഗുരുതരാവസ്ഥയിലായ നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിനി പാര്‍വതി (73) കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്. മെയ് 12 നാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ വെച്ച് പാര്‍വതിയുടെ കാലിന് ശസ്ത്രക്രിയ നടത്തിയത്. വൈകിട്ടോടെ കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ക്ക് രോഗിയുടെ സര്‍ജറി നടത്തിയ കാലില്‍ തണുപ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ അറിയിക്കുകയായിരുന്നു . തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങില്‍ രോഗിയുടെ കാലിലേക്കുള്ള രക്തയോട്ടം പൂര്‍ണമായും നിലച്ചതായി കണ്ടെത്തി. എന്നാല്‍ ഈ വിവരം ബന്ധുക്കളില്‍ നിന്നും മറച്ചുവെച്ച് രോഗിയെ മറ്റെവിടേക്കെങ്കിലും കൊണ്ടു പോകാന്‍ ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. അങ്ങിനെയാണ് വയോധികയെ ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നത്. ഇതിനോടകം തന്നെ രോഗിക്ക് മൂന്നോളം ശസ്ത്രക്രിയകളാണ് കഴിഞ്ഞത്. പരിശോധിച്ച ശേഷം വിശദീകരണം നല്‍കാമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന മറുപടി.

 

ADVERTISEMENT