27.7 C
Kunnamkulam
Friday, July 17, 2026
Home Bureaus Punnayurkulam കുടുംബങ്ങള്‍ക്ക് ഭീഷണിയായി നിന്നിരുന്ന വെട്ടുക്കല്‍ പാറ നീക്കം ചെയ്തു

കുടുംബങ്ങള്‍ക്ക് ഭീഷണിയായി നിന്നിരുന്ന വെട്ടുക്കല്‍ പാറ നീക്കം ചെയ്തു

പോര്‍ക്കുളം – ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ താഴ് വാരത്തെ കുടുംബങ്ങള്‍ക്ക് ഭീഷണിയായി നിന്നിരുന്ന വലിയ വെട്ടുക്കല്‍ പാറ ഒടുവില്‍ നീക്കം ചെയ്തു. കലശമല ഇക്കോ ടൂറിസം സെന്ററിന് സമീപത്തുനിന്ന് 3 സെന്റ് കോളനിയിലേക്കുള്ള വഴിയിലാണ് അപകടാവസ്ഥയിലുള്ള പാറ ുണ്ടായിരുന്നത്.പാറ വിജയകരമായി നീക്കം ചെയ്തതോടെ വലിയൊരു ദുരന്തഭീതിയ്ക്കാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലങ്ങളായി പ്രദേശവാസികളുടെ ഉറക്കം കെടുത്തിയിരുന്ന ഒന്നായിരുന്നു കലശമലയ്ക്ക് സമീപത്തെ ഈ വന്‍പാറ. പാറയിലെ വിള്ളല്‍ ക്രമാതീതമായി വര്‍ധിച്ചതോടെ താഴ് വാരത്ത് താമസിക്കുന്ന മുപ്പതോളം കുടുംബങ്ങള്‍ കടുത്ത ആശങ്കയിലായിരുന്നു. മുന്‍പുണ്ടായിരുന്ന ചെറിയ വിള്ളലുകളിലേക്ക് മരങ്ങളുടെ വേരുകള്‍ ഇറങ്ങിയതോടെയാണ് പാറ ഏതുനിമിഷവും പൊട്ടിവീഴാം എന്ന അവസ്ഥയിലായത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ചൊവ്വന്നൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എന്‍.എസ്. സുമേഷ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പാറ അടിയന്തരമായി പൊളിച്ചുനീക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. പോര്‍ക്കുളം പഞ്ചായത്തിന്റെ അധീനതയിലുള്ള ഭാഗത്തായിരുന്നു ഈ പാറയുണ്ടായിരുന്നത്. തുടര്‍ന്ന് പോര്‍ക്കുളം, ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി നടത്തിയ കൃത്യമായ ഇടപെടലുകളുടെയും ശ്രമങ്ങളുടെയും ഫലമായാണ് ഇപ്പോള്‍ പാറ പൂര്‍ണ്ണമായും നീക്കം ചെയ്ത് അപകടസാധ്യത ഒഴിവാക്കിയത്. പാറ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ക്ക് ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം. നിധീഷ്, പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജ്യോതിഷ്, വൈസ് പ്രസിഡന്റുമാരായ സബെറ്റ വര്‍ഗീസ്, തുഷാര സുഭീഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തമ്പി കെ. ജോബ് എന്നിവര്‍ നേരിട്ടെത്തി നേതൃത്വം നല്‍കി. പഞ്ചായത്തുകളുടെ ഈ സത്വര ഇടപെടലില്‍ പ്രദേശവാസികള്‍ ഒന്നടങ്കം ആശ്വാസവും നന്ദിയും രേഖപ്പെടുത്തി.

 

ADVERTISEMENT
error: Content is protected !!