ചിങ്ങമാസത്തിലെ രണ്ടാം ഞായറാഴ്ചയും ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വിവാഹങ്ങളുടെ തിരക്കൊഴിയാതെ കല്യാണപ്പൂരം. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ 367 വിവാഹങ്ങളാണ് ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ നടന്നത്. പുലര്‍ച്ചെ നാലിന് ആരംഭിച്ച വിവാഹച്ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പൂര്‍ത്തിയായത്.കഴിഞ്ഞ ഞായറാഴ്ച 416 വിവാഹമാണ് നടന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഒറ്റ ദിവസം ഇത്രയും വിവാഹം നടക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച ഏര്‍പ്പെടുത്തിയിരുന്ന തിരക്ക് നിയന്ത്രണവും മറ്റ് ക്രമീകരണങ്ങളും അതേ രീതിയില്‍ തന്നെയാണ് ഇത്തവണയും ദേവസ്വവും പൊലീസും ഒരുക്കിയത്.ക്ഷേത്രത്തിലെ ആറ് വിവാഹ മണ്ഡപങ്ങളിലായി ഒരേസമയം താലികെട്ട് നടന്നു. രാവിലെ ഏഴുമണിയോടെ തന്നെ വിവാഹങ്ങളുടെ എണ്ണം നൂറ് കടന്നു. തുടര്‍ന്നും ഇടതടവില്ലാതെ വിവാഹച്ചടങ്ങുകള്‍ നടന്നു. വിവാഹ മണ്ഡപങ്ങള്‍ കേന്ദ്രീകരിച്ചുള്ള ക്രമീകരണങ്ങള്‍ ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നേരിട്ടെത്തി വിലയിരുത്തി. പുലര്‍ച്ചെ മുതല്‍ തന്നെ അദ്ദേഹം വിവാഹ മണ്ഡപങ്ങള്‍ക്ക് സമീപം സന്നിഹിതനായിരുന്നു.അവധിക്കാലമായതിനാല്‍ ക്ഷേത്രദര്‍ശനത്തിനും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വിവാഹത്തിനെത്തിയവര്‍ക്കൊപ്പം സാധാരണ ദര്‍ശനത്തിനായി എത്തിയ ഭക്തജനങ്ങളും കൂടിയതോടെ ക്ഷേത്രപരിസരം ജനനിബിഡമായി. ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി ദര്‍ശനം നടത്തുന്നതിനായി ദീപസ്തംഭത്തിന് മുന്നില്‍ നിന്ന് ദര്‍ശനം നടത്താന്‍ പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു. ദേവസ്വം സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ എസ്. സുബ്രഹ്‌മണിയുടെയും അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍ എസ്. സുനില്‍കുമാറിന്റെയും നേതൃത്വത്തില്‍ നൂറിലധികം സെക്യൂരിറ്റി ജീവനക്കാരാണ് തിരക്ക് നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നത്. ഗുരുവായൂര്‍ എ.സി.പി എം. സുരേന്ദ്രന്റെയും ടെമ്പിള്‍ പൊലീസ് എസ്.എച്ച്.ഒ കെ.ജി. ജയപ്രദീപിന്റെയും നേതൃത്വത്തില്‍ നൂറിലധികം പോലീസുകാരെയാണ് ക്ഷേത്രപരിസരത്ത് വിന്യസിച്ചത്.



