അപകടക്കെണിയായി കുന്നത്തുകുളം റോഡിലെ കാന

സ്ലാബിടാത്ത കാന അപകടക്കെണി.അഞ്ചു വര്‍ഷത്തോളമായി കുന്നത്തുകുളം റോഡില്‍ യാത്രക്കാര്‍ ഭീതിയില്‍. പരാതിയുമായി എത്തിയ പൊതുപ്രവര്‍ത്തകനെ പഞ്ചായത്തധികൃതര്‍ തിരിച്ചയക്കാന്‍ ശ്രമിച്ചതായി ആക്ഷേപം.ചൂണ്ടല്‍-കുറ്റിപ്പുറം സംസ്ഥാനപാതയിലെ കുന്നത്തുകുളം റോഡിന്റെ തുടക്കത്തില്‍ കാനയ്ക്ക് സ്ലാബിടാത്തത് യാത്രക്കാര്‍ക്ക് വലിയ അപകട ഭീഷണി ഉയര്‍ത്തുന്നു.  അഞ്ചുവര്‍ഷത്തോളമായി വീതി കുറഞ്ഞ കുന്നത്തുകുളം റോഡില്‍ നടപ്പാത ഇല്ല. സംസ്ഥാന പാതയില്‍ നിന്ന് കുന്നത്തുകുളം റോഡിലേക്ക് ഒരു വാഹനം കടന്നാല്‍ എതിര്‍ദിശയില്‍ നിന്ന് വരുന്ന ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ നിര്‍ത്തിയിടേണ്ട സ്ഥിതിയാണ്. ഇങ്ങനെ നിര്‍ത്തുന്ന വാഹനങ്ങളിലെ യാത്രക്കാര്‍ റോഡിലേക്ക് കാലുകുത്തുമ്പോള്‍ സ്ലാബില്ലാത്ത കാനയിലേക്ക് വീഴുന്നതും വാഹനം ഉള്‍പ്പെടെ മറിയുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.റോഡിന്റെ ഇരുവശത്തുമുള്ള കാനയ്ക്ക് സമീപം കുറ്റിച്ചെടികള്‍ വളര്‍ന്ന് കാടുപിടിച്ചതിനാല്‍ സ്ലാബിടാത്ത കാന കാഴ്ചയില്‍പ്പെടില്ല.എത്രയും പെട്ടെന്ന് കുന്നത്തുകുളം റോഡിലേക്കുള്ള പാതയിലെ 15 മീറ്ററോളം നീളമുള്ള കാനയ്ക്ക് മുകളില്‍ സ്ലാബിടണമെന്നും ഇതുവഴിയുള്ള കാല്‍നടയാത്രക്കാരുടെയും വാഹനയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ADVERTISEMENT