ബന്ധുക്കള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കുഴഞ്ഞു വീണു മരിച്ചു

അയല്‍വാസികളും ബന്ധുക്കളുമായവര്‍ ഒരുമിച്ച് യാത്രയായി. എരുമപ്പെട്ടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിന് സമീപം നമ്പ്രത്ത് ബാലകൃഷ്ണനും, ബന്ധു നമ്പ്രത്ത് രാധാകൃഷ്ണനുമാണ് മണിക്കൂറിന്റെ വ്യത്യാസത്തില്‍ മരിച്ചത്. ഇന്നലെ വൈകീട്ട് 6.30 ഓടെ വളപ്പില്‍ കൃഷി ചെയ്യുന്നതിനിടയില്‍ ബാലകൃഷ്ണന് നെഞ്ചുവേദന അനുഭവപ്പെടുകയും അയല്‍വാസിയും ബന്ധുവുമായ രാധാകൃഷ്ണനും വീട്ടുകാരും ചേര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് ബാലകൃഷ്ണന്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. ബാലകൃഷ്ണന്റെ മരണ വിവരം അറിഞ്ഞ രാധാകൃഷ്ണന്‍ ആശുപത്രി കോമ്പൗണ്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കാനായില്ല. മണിക്കൂറിനുള്ളിലാണ് സുഹൃത്തുക്കള്‍ കൂടിയായ രണ്ടു പേരും മരിച്ചത്. ബാലകൃഷ്ണന്‍ മികച്ച ഫുട്‌ബോള്‍ കളികാരനായിരുന്നു. രാധാകൃഷ്ണനും ബാലകൃഷ്ണനും പൊതു പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തമുള്ളവരായിരുന്നു. രണ്ടു പേരുടേയും സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് നടന്നു.